“.... അതു കൊണ്ടാണ് സ്ത്രീകളുടെ വിപ്ലവം വലിയൊരു പൊട്ടിത്തെറിയിലോ പൊട്ടിത്തെറികളിലോ ഒതുങ്ങാത്തത്. ചരിത്രത്തിലാകെ, ലോകം മുഴുവനും, അത് ചെറു തീപ്പൊരികളായി ചിതറിക്കിടക്കുന്നു.1955ൽ അമേരിക്കയിലെ മൊണ്ട് ഗോമറിയിൽ റോസാ പാർക്ക്സ് എന്ന കറുത്ത വനിത ബസ്സിൽ താനിരുന്ന സീറ്റ് ഒരു വെള്ളക്കാരനു വേണ്ടി ഒഴിയാൻ വിസമ്മതിച്ചു കൊണ്ട് അമേരിക്കയെ പിടിച്ചു കുലുക്കിയ സിവിൽ അവകാശ പ്രസ്ഥാനത്തിന് പ്രചോദനമായപ്പോൾ, പത്തൊമ്പതാം നൂറ്റാണ്ടിൽ പണ്ഡിതാ രമാബായ് എന്ന സ്ത്രീ ബ്രാഹ്മണ പുരുഷമേധാവിത്വത്തെ മുഴുവൻ വെല്ലുവിളിച്ചു കൊണ്ട് സ്വന്തം പാണ്ഡിത്യത്തെയും ജീവിതത്തെയും പുതുക്കിപ്പണിഞ്ഞപ്പോൾ, പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ ഐക്യനാടുകളിൽ അടിമവ്യവസ്ഥയെ തുടർന്നും നിലനിർത്തിപ്പോന്ന തെക്കൻ സംസ്ഥാനങ്ങളിൽ നിന്ന് അടിമകളായ കറുത്തവർഗക്കാരെ വിമോചിപ്പിക്കാൻ മുൻഅടിമയും സ്ത്രീ വോട്ടവകാശവക്താവുമായിരുന്ന ഹാരിയറ്റ് ടബ്മാൻ സ്വന്തം ജീവൻ പണയപ്പെടുത്തി രഹസ്യ യാത്രകൾ നടത്തിയപ്പോൾ, തെക്കെ ആഫ്രിക്കയിൽ Ingrid Jonkers എന്ന കവി മേലാളരും വംശീയവാദികളുമായ സ്വന്തം കുടുംബത്തോടു കലഹിച്ചു കൊണ്ട്, സ്ത്രീയെന്ന നിലയ്ക്കനുഭവിച്ച എല്ലാ ചുരുക്കങ്ങളെയും ചെറുത്തു കൊണ്ട്, അവിടുത്തെ അതിനീചമായ വെള്ള വംശീയാധികാരത്തെ കഠിനമായി കുറ്റപ്പെടുത്തിയ കവിതകൾ രചിച്ചപ്പോൾ, ആ തീപ്പൊരികൾ ചിതറിക്കൊണ്ടിരുന്നു. സ്ത്രീകളുടെ വിപ്ലവമാണ് ഏറ്റവും നീണ്ടതെന്ന് പറഞ്ഞത് വെുതേയല്ല.പോകാനുണ്ട്, ഇനിയും, ബഹുദൂരം.“
ചരിത്രപണ്ഡിത, അദ്ധ്യാപിക, സാമൂഹ്യവിമർശക, സ്ത്രീവാദ എഴുത്തുകാരി എന്നീ നിലകളിൽ ശ്രദ്ധേയയായ ഒരു മലയാളി വനിതയാണു് ഡോ. ജെ. ദേവിക. ഇപ്പോൾ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറായി പ്രവർത്തിക്കുന്നു. കേരളത്തിലെ സ്ത്രീസമൂഹത്തെക്കുറിച്ചും ലിംഗരാഷ്ട്രീയത്തെകുറിച്ചും സവിശേഷമായി പഠനം നടത്തുന്നവരിൽ പ്രമുഖയാണിവർ. സാമൂഹികവും സ്ത്രീകേന്ദ്രിതവുമായ വിഷയങ്ങളെക്കുറിച്ചു നിരവധി ഉപന്യാസങ്ങളും പഠനങ്ങളും ഇവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ എന്ന കൃതിയുടെ സ്വതന്ത്രപകർപ്പവകാശപ്രകാശനത്തിലൂടെ സമകാലീനമലയാളത്തിൽ പകർപ്പവകാശവിമുക്തമായ പ്രസിദ്ധീകരണസംസ്കാരത്തിനു് ഒരു പ്രായോഗികമാതൃക തുടങ്ങിവെച്ചു
കൊല്ലം സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്നു് തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്നു് ബിരുദവും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ചരിത്രപഠനകേന്ദ്രത്തിൽ നിന്ന് ആധുനിക ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ഡോ. ജെ. ദേവിക കേരളീയ നവോത്ഥാനത്തിൽ വ്യക്തിവത്കരണ പ്രക്രിയകളും ലിംഗഭേദവും തമ്മിലുള്ള പാരസ്പര്യം എന്ന വിഷയത്തിൽ എം.ജി. സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി.കാലിക്കറ്റ് സർവകലാശാലയിലെ വനിതാപഠനത്തിനായുള്ള ബോർഡ് ഓഫ് സ്റ്റഡീസിൽ അംഗമായിരുന്നിട്ടുണ്ട്. ഹൈദരാബാദിലെ അന്വേഷിയുടെ സ്റ്റോറീസ് പ്രൊജക്ടിന്റെ ഉപദേശകയായും പ്രവർത്തിച്ചു
കൃതികൾ
ആണരശുനാട്ടിലെ കാഴ്ചകൾ:കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ
കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ
Her Self: Early Writings on Gender by Malayalee Women 1898-1938 [8][9]
മലയാളത്തിൽ നിന്നും പല കൃതികളും ഇംഗ്ലീഷിലേക്കു് വിവർത്തനം ചെയ്തിട്ടുണ്ടു്. ഇതിൽ പ്രധാനം നളിനി ജമീലയുടെ ‘ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ’, സാറാ ജോസഫിന്റെ കന്യകയുടെ പുല്ലിംഗം എന്നിവയാണ്.